ഫ്രാന്‍സിലെ നാഷണല്‍ ഫ്രീക്വന്‍സി ഏജന്‍സി നടത്തിയ പരിശോധനകളിലാണ് ഐഫോണ്‍ 12 ന്റെ സ്‌പെസിഫിക് അബ്‌സോര്‍ബ്ഷന്‍ റേറ്റ് (എസ്എആര്‍) യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയത്. ശരീരം റേഡിയോ ഫ്രീക്വന്‍സി ഊര്‍ജ്ജം ആകിരണം ചെയ്യുന്ന നിരക്കാണ് എസ്എആര്‍.

141 മൊബൈല്‍ ഫോണുകളാണ് ഫ്രാന്‍സ് പരിശോധിച്ചത്. ഇതില്‍ ഐഫോണ്‍ 12 കയ്യിലോ പോക്കറ്റിലോ സൂക്ഷിക്കുമ്പോള്‍ ഉള്ള സ്‌പെസിഫിക് അബ്‌സോര്‍ബ്ഷന്‍ റേറ്റ് കിലോഗ്രാമില്‍ 5.74 വാട്ട് ആണ്. യൂറോപ്പിന്റെ നിബന്ധനയനുസരിച്ചുള്ള പരിധി കിലോഗ്രാമിന് 4 വാട്ട് ആണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള അടിയന്തിര നടപടികള്‍ ആപ്പിള്‍ സ്വീകരിക്കണം എന്നാണ് നാഷണല്‍ ഫ്രീക്വന്‍സി ഏജന്‍സിയുടെ നിര്‍ദേശം. അത് പ്രാവര്‍ത്തികമായില്ലെങ്കില്‍ വിറ്റഴിച്ച ഫോണുകള്‍ തിരിച്ചുവിളിക്കേണ്ടിവരും.

വര്‍ഷങ്ങളായി സെല്‍ഫോണും റേഡിയേഷനും ആരോഗ്യവും ചര്‍ച്ചാവിഷയമാണ്. മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ ഏതെങ്കിലും വിധത്തില്‍ ആരോഗ്യത്തിന് ഹാനികരമാവുന്നുണ്ടോ? ഫ്രാന്‍സിലെ തന്നെ കാര്യമെടുത്താല്‍, യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച പരിധിക്ക് അല്‍പ്പം മുകളിലായതിന്റെ പേരിലാണ് ഐഫോണ്‍ 12 ന്റെ വില്‍പന തടഞ്ഞിരിക്കുന്നത്. ഫ്രാന്‍സ് കണ്ടെത്തിയ റേഡിയേഷന്‍ നിരക്ക് ഉപഭോക്താക്കളുടെ ശരീരത്തിന് ഹാനികരമാകാന്‍ സാധ്യയുള്ള അളവിനേക്കാള്‍ വളരെ കുറവാണെന്ന് ഫ്രാന്‍സിലെ ഡിജിറ്റല്‍ മന്ത്രി വ്യക്തമാക്കുന്നുണ്ട്.

ആപ്പിള്‍ ഇപ്പോള്‍ നേരിടുന്നത് യൂറോപ്പിലെ നിയമ ലംഘനവുമായി ബന്ധപ്പെട്ട നടപടിയാണ്. ചിലപ്പോള്‍ ഒരു സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിന് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞേക്കും.

മാത്രവുമല്ല ആധുനിക മൊബൈല്‍ ഫോണുകള്‍ വളരെ കുറച്ച് വികിരണം മാത്രമേ പുറത്തുവിടുന്നുള്ളൂ. മാത്രവുമല്ല ഫോണ്‍ ഉപയോഗിക്കുന്ന രീതിയിലും മാറ്റം വന്നിട്ടുണ്ട്. ശരീരത്തില്‍ നിന്നും തലയില്‍ നിന്നും ഫോണിനെ അകറ്റി നിര്‍ത്തും വിധം ഹെഡ്‌സെറ്റ് ഉപയോഗവും സോഷ്യല്‍ മീഡിയാ മെസേജിങ് ആപ്പ് ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ ഉപയോഗം ഏതെങ്കിലും വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 2011 ല്‍ മനുഷ്യരിലെ കാന്‍സറിന് കാരണമാകാനാടിയുള്ള ഒരു ഘടകമായി റേഡിയോ ഫ്രീക്വന്‍സി വികിരണത്തെ ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും മതിയായ തെളിവുകളില്ലാത്തതിനാല്‍ വളരെ പരിമിതമായ സാധ്യതമാത്രമാണ് കല്‍പ്പിക്കപ്പെടുന്നത്.

റേഡിയോ ഫ്രീക്വന്‍സി വികിരണം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളില്‍ നിന്ന് മനുഷ്യശരീരം ഊര്‍ജം ആഗിരണം ചെയ്യുന്നുണ്ടെങ്കിലും, ഇതുവരെയുള്ള ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് സെല്‍ഫോണ്‍ ഉപയോഗം മനുഷ്യരില്‍ ക്യാന്‍സറിന് കാരണമാകില്ലെന്നും റേഡിയോ ഫ്രീക്വന്‍സികള്‍ ഡിഎന്‍എയെ നശിപ്പിക്കാനാകുന്നതിനേക്കാള്‍ വളരെ കുറവാണെന്നും യുഎസ് ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസ് വകുപ്പിന് കീഴിലുള്ള നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു.

അതേസമയം വിവിധ അന്താരാഷ്ട്ര ഏജന്‍സികളുടെ അംഗീകാരം ലഭിച്ചതിന് ശേഷമാണ് എല്ലാ നിയന്ത്രണങ്ങളും പാലിച്ച് 2020 ല്‍ ഐഫോണ്‍ 12 പുറത്തിറക്കിയത് എന്നാണ് ആപ്പിളിന്റെ പ്രതികരണം. ഫ്രാന്‍സിന്റെ തീരുമാനം യൂറോപ്പിലാകമാനം ബാധകമാവും എന്നത് ആപ്പിളിന് വെല്ലുവിളിയാണ്. ഇത് തിരിച്ചറിഞ്ഞാവണം, ഈ പ്രശ്‌നം പരിഹരിക്കാന്‍ ഐഫോണ്‍ 12 സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ് കമ്പനി.