എത്ര വലിയ പ്രൊട്ടക്ഷനുള്ള സ്‌ക്രീന്‍ ആണെങ്കിലും വരവീഴാതെ സംരക്ഷിക്കുക വലിയ പാടാണ്. എന്നാല്‍ വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വയം റിപ്പയര്‍ ചെയ്യാന്‍ കഴിവുള്ള ഡിസ്‌പ്ലേകള്‍ സ്മാര്‍ട്‌ഫോണുകളില്‍ വരുമെന്നാണ് അനലിസ്റ്റ് സ്ഥാപനമായ സിസിഎസ് ഇന്‍സൈറ്റ് പറയുന്നത്. സ്വയം പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്ന ഡിസ്‌പ്ലേയ്ക്ക് വേണ്ടിയുള്ള ജോലികള്‍ ഫോണ്‍ ബ്രാന്‍ഡുകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്‌ക്രീനില്‍ വര വീഴുമ്പോള്‍ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേര്‍ന്ന് പുതിയ വസ്തു നിര്‍മിക്കപ്പെടുകയും അതുവഴി സ്‌ക്രീനില്‍ വന്ന വരകള്‍ ഇല്ലാതാവുകയും ചെയ്യുന്ന 'നാനോ കോട്ടിങ്' സംവിധാനത്തോടെയുള്ള സ്‌ക്രീന്‍ ആയിരിക്കും ഇത്.

സ്വയം റിപ്പയര്‍ ചെയ്യുന്ന ഡിസ്‌പ്ലേകള്‍ ഇനിയൊരു സയന്‍സ് ഫിക്ഷന്‍ അല്ലെന്നും അത് സാധ്യമാണെന്നും സിസിഎസ് ചീഫ് അനലിസ്റ്റ് ബെന്‍വുഡ് പറഞ്ഞു.

സ്വയം റിപ്പയര്‍ ചെയ്യുന്ന സെല്‍ഫ് ഹീലിങ് ഡിസ്‌പ്ലേകള്‍ എന്ന ആശയം ഇതാദ്യമായല്ല ചര്‍ച്ചയാവുന്നത്. 2013 ല്‍ എല്‍ജി ജി ഫ്‌ളെക്‌സ് എന്ന പേരില്‍ ഒരു കര്‍വ്ഡ് സ്മാര്‍ട്‌ഫോണ്‍ ഡിസ്‌പ്ലേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ പരിക്കുകള്‍ പറ്റിയാല്‍ സ്വയം പരിഹരിക്കും വിധത്തിലുള്ളതായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും എല്‍ജി പുറത്തുവിട്ടില്ല.

എന്നാല്‍ ഈ രംഗത്തം പുതിയ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ബെന്‍ വുഡ് പറയുന്നത്. എങ്കിലും സ്‌ക്രീനിലുണ്ടാകുന്ന വലിയ പൊട്ടലുകള്‍ പരിഹരിക്കാന്‍ ഈ സംവിധാനത്തിന് സാധിച്ചേക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. മറിച്ച് ദൈനംദിന ഉപയോഗത്തിനിടെയുണ്ടാവുന്ന ചെറിയ സ്‌ക്രാച്ചുകള്‍ ഇല്ലാതാക്കാന്‍ ഇതിന് സാധിക്കും.

സെല്‍ഫ് ഹീലിങ് ഡിസ്‌പ്ലേ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി മോട്ടോറോള, ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ വിവിധ പേറ്റന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മെമ്മറി പോളിമര്‍ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയാണിത്. ഇതില്‍, ചെറിയ ചൂട് ലഭിക്കുമ്പോള്‍ സ്‌ക്രീനിലെ സ്‌ക്രാച്ചുകള്‍ പരിഹരിക്കപ്പെടും. ആപ്പിളിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീനില്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിക്കപ്പെടുമന്ന അഭ്യൂഹങ്ങളുമുണ്ട്.

നിര്‍മാണ ചെലവ് മൂലം ആദ്യ വര്‍ഷങ്ങളില്‍ വിലയേറിയ ഫോണുകളില്‍ മാത്രമായിരിക്കാം ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുക. പിന്നീട് അവ മിഡ് റേഞ്ച് ഫോണുകളിലേക്കും എത്തിയേക്കും.